Tuesday 17 July, 2007

ചിക്കന്‍ ഗുനിയയെക്കുറിച്ചൊരു വാക്ക്...

കൊതുകിലൂടെ പകരുന്ന വൈറല്‍ പനിയാണ് ചിക്കന്‍ ഗുനിയ. ഈഡിസ് ഈജിപ്റ്റി എന്ന കൊതുകിലൂടെയാണ് രോഗം പകരുന്നത്. ദക്ഷിണാഫ്രിക്ക, ദക്ഷിണ-കിഴക്കന്‍ ഏഷ്യ, ദക്ഷിണേന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ സാധാരണ മഴക്കാലത്ത് കണ്ടുവരുന്ന ഈ പകര്‍ച്ചപ്പനി മറ്റു ചില കൊതുകുകളിലൂടെയും പകരാറുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

സാഹിലി ഭാഷയില്‍ നിന്നാണ് ചിക്കന്‍ ഗുനിയ എന്ന പേരു വന്നത്. രോഗിയുടെ അവസ്ഥയെ സൂചിപ്പിക്കുന്ന തരത്തില്‍ കുനിഞ്ഞു നടക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്.

ചിക്കന്‍ ഗുനിയ മരണ കാരണമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയില്‍ 2005-ല്‍ ഈ രോഗം മൂലം 200-ഓളം പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിസ്മരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കേരളം, തമിഴ്നാട് , കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി 300-ഓളം പേരുടെ മരണകാ‍രണം ചിക്കന്‍ ഗുനിയ ആണെന്നാണ് പറയപ്പെടുന്നത്.

കൊതുകു കടിച്ച് നാലുമുതല്‍ ഏഴു ദിവസങ്ങള്‍ക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. കടുത്ത പനിയും തലവേദനയുമായി തുടങ്ങുന്നു. കൈ, കാല്‍മുട്ടുകളിലെ വേദന ആഴ്ചകളോളം അനുഭവപ്പെടും. നീരുവെച്ച ഭാഗങ്ങളില്‍ തൊടാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ ഉണ്ടാകും. മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമാകും. പക്ഷേ, വേദനകള്‍ മാസങ്ങളോളം രോഗിയുടെ കൂടെ ഉണ്ടാവും. ഗര്‍ഭിണികള്‍, പ്രായം ചെന്നവര്‍, മറ്റുരോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പിടിപെട്ടാല്‍ പ്രശ്നം കൂടുതല്‍ വഷളാകും. കുട്ടികളില്‍ ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.

ചിക്കന്‍ ഗുനിയയ്ക്ക് പ്രത്യേകിച്ച് മരുന്നുകളൊന്നും ഇല്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ചാക്കുകണക്കിനാണ് മെഫ്താല്‍ ഫോര്‍ട്ട് എന്ന മരുന്ന് നല്‍കി വരുന്നത്. ഈ മരുന്നില്‍ മിസാനമിക് ആസിഡും പാരസെറ്റമോളും ചേര്‍ന്ന മിശ്രിതമാണ്. ലോകാരോഗ്യ സംഘടന അപകടകരമായ മിശ്രിതം എന്നാണിതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ഈ മരുന്നുകള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു... ചിലപ്പോള്‍ ഈ മരുന്നുകളുടെ പാര്‍ശ്വഭലങ്ങളാവാം തക്കാളിപ്പനി പോലുള്ള രോഗങ്ങള്‍...

ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പടരില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ആരോഗ്യകാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമായിരുന്ന കേരളത്തിന്റെ സ്ഥാനം ഓര്‍ത്ത് നമുക്കിന്ന് വിലപിക്കാനേ കഴിയൂ..ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോയപ്പോള്‍ കേരളം മൂടുപടമണിഞ്ഞ് പുതിയ വസ്ത്രങ്ങളണിഞ്ഞ് മാലിന്യക്കൂമ്പാരത്തിലൂടെ നടന്നു.. ശുചിത്വ ബോധം തീരെയില്ലാത്തവരായി മാറി നമ്മള്‍ മലയാളികള്‍.. സ്വന്തം വീട്ടില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതുവഴികളിലൊക്കെ നിക്ഷേപിക്കാതെ അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണെങ്കില്‍ ഇതുപോലുള്ള വിപത്തുകള്‍ ഒരു പരിധിവരെ നമുക്ക് തടഞ്ഞു നിര്‍ത്താനാവും.

Wednesday 30 May, 2007

എന്റെ മിമിക്രി നാളുകള്‍...

ഒരുപാട്‌ ദിവസങ്ങള്‍ എന്റെ ഉറക്കം കെടുത്തിയ ഒരു സംഭവം ഞാന്‍ കുറിക്കട്ടെ. ഇത്‌ അബദ്ധമാണോ എന്നു നിങ്ങള്‍ തന്നെ തീരുമാനിക്കുക... ഇപ്പോള്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാറുണ്ടെങ്കിലും എനിക്കിപ്പൊഴും ആ സംഭവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇതു പറയുന്നതിനു മുന്‍പ്‌ ഒരു എപ്പിസൊഡ്‌ ഫ്ലാഷ്‌ ബാക്ക്‌ ബ്ലാക്‌ & വൈറ്റില്‍.

നാട്ടില്‍, ഞങ്ങളുടെ സ്വന്തം നാട്ടിലെ ക്ലബ്ബില്‍ ഞനുള്‍പ്പെടുന്ന ഒരു ഫുഡ്ബോള്‍ ടീമുണ്ട്‌. ഫുഡ്ബോള്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടേ പ്രധാന പണി ക്രിസ്തുമസ്സിന്‌ കരോള്‍ പാടുകയാണ്‌. അതുകഴിഞ്ഞാല്‍പ്പിന്നെ ക്ലബ്ബിന്റെ വാര്‍ഷികമായി. എല്ലാ വര്‍ഷവും, ഏതെങ്കിലും ഒരു പ്രൊഫെഷണല്‍ ട്രൂപ്പിന്റെ നാടകവും, മിമിക്സും കാണൂം. അങ്ങനെ വര്‍ഷങ്ങള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങളില്‍ പലരുടേയും ഉള്ളില്‍ കൊച്ചു കൊച്ചു കലാകരന്മാര്‍ ഒളിച്ചേ കണ്ടേ കളുക്കുന്നു എന്ന കാര്യം. അപ്പോള്‍പ്പിന്നെ ഞങ്ങള്‍ക്കെന്ത ഒരു ട്രൂപ്‌ തുടങ്ങിയാല്‍ ഞങ്ങളുടേ തലപുകഞ്ഞു... അങ്ങനെ പാപ്പി സണ്ണിയും, മച്ചാന്‍ സുധീറും, പൂക്കളം അനീഷും, റേഷന്‍കട അഷറഫും, പിന്നെ ഞാനും (എനിക്ക്‌ സര്‍ നെയിം ഇല്ല) കൂടി നൊന്ത്‌ പ്രസവിച്ചു; നല്ലൊന്നാന്തരം ഒരു ചോരക്കുഞ്ഞിന്നെ. ഞങ്ങളതിനു ഇരുപത്തെട്ടുകെട്ടി കാതില്‍ പേരു ചൊല്ലി വിളിച്ചു "ശ്രീരഞ്ചിനി മിമിക്സ്‌....ശ്രീരഞ്ചിനി മിമിക്സ്‌....ശ്രീരഞ്ചിനി മിമിക്സ്‌...."
***********************

സീന്‍ നമ്പര്‍ ഒന്ന്.

മിമിക്സ്‌ പരേഡ്‌ ആയാല്‍ സ്കിറ്റ്‌ വേണ്ടേ??? ആരു സ്കിറ്റ്‌ എഴുതും??? ഞങ്ങള്‍ കൂലംകക്ഷമായി ചിന്തിച്ചു...ഒരു രാത്രിയില്‍ ഒഴിഞ്ഞ കുപ്പികളെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ ഒരാളെ ഇതിനായി തിരഞ്ഞെടുത്തു..അതു മറ്റാരുമല്ല..ഞാന്‍..ഞാന്‍ തന്നെ...

ട്രൂപ്പുണ്ടാക്കി ആദ്യത്തെ ബുക്കിംഗ്‌ കിട്ടി ഞങ്ങളുടെ ക്ലബ്ബിന്റെ വക തന്നെ....1992 ഫെബ്രുവരി 12-ന്‌ രാത്രി 8 മണിക്ക്‌ മിമിക്രി അവതരിപ്പിക്കാന്‍....സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ഞാനിപ്പോള്‍ മേലോട്ടു വലിഞ്ഞുകേറും എന്ന അവസ്ഥ. അങ്ങനെ ഫുള്‍ ബോട്ടിലുകളെ കാലിയാക്കി, കണ്ണൂര്‍ വില്‍സിന്റെ (ദിനേശ്‌ ബീഡി) ഒഴിഞ്ഞ കൂടുകള്‍ നാണമില്ലാതെ നോക്കി നില്‍ക്കെ ഞങ്ങള്‍ നാലുപേരും രാവുപകലാക്കി ഇരുന്നു തിരക്കഥ രചിച്ചു.

സിനിമാ താരങ്ങളെ അനുകരിക്കുന്ന ഒരു പരിപാടി ഉണ്ടല്ലൊ അതിനും ആളുവേണ്ടേ?? ഞങ്ങള്‍ ഒറോരുത്തരും അവരവര്‍ക്ക്‌ താങ്ങാന്‍ പറ്റുന്നതും അഭിരുചിക്കനുസരിച്ചുമുള്ള ഓരോ താരങ്ങളെ അവതരിപ്പിക്കാമെന്നേറ്റു...ഞാന്‍ ഏറ്റത്‌ ശ്രീനിവാസന്‍, കൃഷ്ണന്‍കുട്ടി നായര്‍ എന്നിവരെ അവതരിപ്പിക്കനാണ്‌. (അക്കാലത്ത്‌ എന്റെ ശരീരപ്രകൃതിയനുസരിച്ച്‌ ഇവരെ അവതരിപ്പിക്കാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ).

ഞങ്ങള്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി ഫെബ്ബ്രുവരി 12, ഞങ്ങള്‍ക്കു തന്നിരിക്കുന്ന സമയം രാത്രി എട്ട്‌ മുതല്‍ പത്തര വരെ...കൃത്യം പത്തരയ്ക്കു തന്നെ തീര്‍ക്കണേ..ക്ലബ്ബിന്റെ സെക്രട്ടറി പറഞ്ഞു...എന്താ ഇത്ര സംശയം പത്തേകാലിനു തന്നെ തീര്‍ത്തേക്കാം... (ഞങ്ങള്‍ വിനയാന്വിതരായി)...രാത്രി ഏഴേമുക്കാലിനു ഇത്തിരി ഇന്ധനമൊക്കെ നിറച്ചിട്ട്‌ (അതില്ലെങ്കില്‍ കാലു വിറയ്ക്കും...സഭാകമ്പം മൂലമാണേ) സമയം എട്ട്‌; അണിയറയില്‍ ഞങ്ങള്‍ റെഡി. ഞാന്‍ ഇന്ധനത്തിനെ ശക്തിയില്‍ കര്‍ട്ടന്റെ പിന്നില്‍ നിന്ന്‌ ഒരു വിധത്തില്‍ ചെറിയൊരു അനൗണ്‍സ്‌മന്റ്‌ നടത്തി.

ഞങ്ങളെല്ലാവരും സംഗീതമൊക്കെയിട്ട്‌ കര്‍ട്ടണ്‍ പൊക്കി. പരിപാടികള്‍ തുടങ്ങി...അതുവരെ ഞങ്ങളെ പന്തുകളിക്കുന്ന പീറപ്പയ്യന്മാരായി കണ്ടിരുന്നവര്‍ കൈയ്യടിച്ചും, വിസിലടിച്ചും പ്രോല്‍സഹിപ്പിച്ച്‌ ഞങ്ങളിലെ ഉറങ്ങിക്കിടക്കുന്ന കലാകാരന്മാറെ ഉണര്‍ത്തി. അതുവരെ ഞങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്നകലാകരന്മാര്‍ ഉണര്‍ന്ന് സ്റ്റേജില്‍ കാണികളെ രസിപ്പിച്ചു കൊണ്ടിരുന്നു...നാട്ടുകാരുടെ പ്രോല്‍സാഹനത്തില്‍ സമയം പോയതറിഞ്ഞില്ല..

ശ്‌.ശ്‌..ശ്‌..പാമ്പ്‌ ചീറ്റുന്നതുപോലുള്ള ശബ്ദം..ഞാന്‍ നോക്കിയപ്പോള്‍ കര്‍ട്ടന്‍ വലിക്കുന്നവന്റെ അടുത്ത്‌ നിന്ന് ഒരു സംഘാടകന്‍ എന്നെ വിളിക്കുന്നു...ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറയുകയാണ്‌ സമയം പത്തര ആയി നിര്‍ത്തിയില്ലെല്‍ കര്‍ട്ടന്‍ താഴ്ത്തുമെന്ന്...ഞാനത്‌ സണ്ണിയോട്‌ പരഞ്ഞു...അവനാണേല്‍ ആള്‍ക്കാര്‍ പറഞ്ഞിട്ടെ നിര്‍ത്തുകയുള്ളൂ എന്നൊരു വാശിയും (നല്ല വാറ്റാണേ അകത്തു കിടക്കുന്നത്‌). ഒടുവില്‍ അത്‌ സംഭവിച്ചു....പരിപാടി തീരും മുന്‍പേ സംഘാടകര്‍ കര്‍ട്ടന്‍ താത്തു...
**************************

സീന്‍ നമ്പര്‍ രണ്ട്‌...

ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ പിറ്റേന്ന് ഞങ്ങളെക്കാണാന്‍ കൊയ്നാട്‌ എന്ന സ്ഥലത്തു നിന്നും മൂന്നുപേര്‍ വരുന്നു... ഞങ്ങളുടെ നാട്ടില്‍ നിന്നും ഏക്ദേശം 5 കി.മി. ദൂരെയുള്ള സ്ഥലം, പട്ടിക്കാടാണ്‌... നല്ല വഴിയില്ല...വൈദ്യുതിയില്ല....ബൈജുമാഷിന്റെ നാടുപോലെ, അങ്ങനെ ഇല്ലായ്മകള്‍ ഏറെയുള്ള സ്ഥലം (എന്റെ നാടും ഇതുപോലെതന്നെയാണേ...)

"ഞങ്ങളുടെ അമ്പലത്തിലെ ഉത്സവമാണ്‌ ഫെബ്രുവരി 15-ന്‌ നിങ്ങളുടെ മിമിക്സ്‌ വേണമെന്നാണ്‌ തീരുമാനിച്ചിരിക്കുന്നത്‌... ഇന്നലെ അവതരിപ്പിച്ചതുപോലെ വേണം. അടിപൊളിയാക്കണം..." വന്നവരിലൊരാള്‍ മൊഴിഞ്ഞു...

"അത്‌...അത്‌...ഇത്ര പെട്ടെന്നിങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ...റിഹേഷ്സലിനു പോലും സമയമില്ല...." മനസ്സില്‍ സന്തോഷമുണ്ടായിരുന്നെങ്കിലും അത്‌ പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.

"സാരമില്ലന്നേ...വേറെയും പരിപാടികളുണ്ട്‌..അതു തുടങ്ങുന്നതുവരെ ആളുകളെ ഒന്നടക്കിയിരുത്തണം...എന്തെങ്കിലുമൊക്കെ കാണിച്ചാല്‍ മതി..ഇതാ അഡ്വാന്‍സ്‌..." (ഒരാള്‍ കുറച്ചു കാശു തന്നു..എത്രയാണെന്നു മാത്രം ചോദിക്കരുതെ).

ചക്രമല്ലേ...മനുഷ്യനല്ലേ...വാങ്ങാതിരിക്കുമോ? ഞാനതുവാങ്ങിയപ്പോള്‍ അതിലൊരാള്‍ പറഞ്ഞു...."ബാക്കി പരിപാടി കഴിഞ്ഞിട്ട്‌ തരാം.." ഈശ്വരാ..ഞങ്ങള്‍ മനസ്സില്‍പ്പോലും വിചാരിക്കാതിരുന്നപ്പോള്‍ നീയായിട്ടു തന്ന ബുക്കിംഗ്‌.. പൈസ ഇല്ലെങ്കിലും സാരമില്ല...പരിപാടി നടത്താന്‍ ഒരവസരം തന്നല്ലോ....ഇനി ഒരു ദിവസം മാത്രം...ഞാന്‍ മനസ്സിലോര്‍ത്തു. ഏതുപരിപാടി അവതരിപ്പിക്കും ഞങ്ങള്‍ പിന്നേയും തലപുകച്ചു..ഒടുവില്‍ തീരുമാനമായി...ഇപ്പോള്‍ കൈയ്യിലുള്ളതു തന്നെ അവതരിപ്പിക്കാം...

അങ്ങനെ 15-ന്‌ വൈകിട്ട്‌ ഞങ്ങള്‍ പറഞ്ഞിരുന്ന അമ്പലത്തിലെത്തി...സംഘാടകര്‍ ഞങ്ങളെ 'അകമഴിഞ്ഞ്‌' സ്വീകരിച്ചു...കൊലച്ചോര്‍ എന്ന് വിളിക്കാവുന്ന കപ്പയും മീനും, കഴിച്ചപ്പോഴേക്കും പരിപാടി തുടങ്ങാന്‍ സമയമായി..ഞങ്ങള്‍ കൊണ്ടുവന്നിരുന്ന നല്ല ഒന്നാന്തരം നാടന്‍ ഇന്ധനം നിറച്ചിട്ട്‌ തട്ടേല്‍ കേറി...ദൈവത്തെ വിളിച്ച്‌ പരിപാടി തുടങ്ങി...എല്ലാവരും കൈയ്യടിച്ചു പ്രൊല്‍സാഹിപ്പിച്ചു... ഞങ്ങള്‍ കരുതി എത്ര നല്ല നാട്ടുകാര്‍.... എത്ര നല്ല സ്വീകരണം... എത്ര നല്ല പ്രോല്‍സാഹനം...

ഒരു പതിനഞ്ചു മിനിട്ട്‌ കഴിഞ്ഞപ്പോള്‍ അവിടുത്തെ 6 മുതല്‍ 60 വയ്സ്സുവരെയുള്ള ആള്‍ക്കാര്‍ കൂവാന്‍ തുടങ്ങി...സാരമില്ലെന്ന് മനസ്സില്‍ പറഞ്ഞ്‌ പരിപാടി തുടര്‍ന്നു....45 മിനിട്ട്‌ കഴിഞ്ഞില്ല...അന്നുവരെ സിനിമയിലും, വായിച്ചും മാത്രം അറിവുള്ള ഒരു സംഭവം നടന്നു...

ആദ്യം സ്റ്റേജില്‍ വന്നു വീണത്‌ ഒരു കപ്പത്തണ്ട്‌...അതുകഴിഞ്ഞ്‌ ചാണകം തുണിയില്‍ കെട്ടിയത്‌... രംഗം പന്തിയല്ല ഞങ്ങള്‍ പിറകോട്ടു മാറി...അപ്പോള്‍ കാണികള്‍ക്ക്‌ ആവേശം.... ഞങ്ങള്‍ക്ക്‌ മനസ്സിലായി അവര്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന്...പെട്ടെന്ന് കര്‍ട്ടന്‍ താന്നു...

ഞങ്ങള്‍ അണിയറയില്‍ വന്ന് സംഘാടകരോട്‌ കാര്യം ചോദിച്ചു...അവരുടെ വായില്‍ നിന്നു വീണ മണിമുത്തുകള്‍ കേട്ട്‌ ഞങ്ങള്‍ ഞെട്ടി....കാര്യമിതാണ്‌.. ഞങ്ങളുടെ ക്ലബ്ബില്‍ പരിപാടി നടത്തിയപ്പോള്‍ ആ നാട്ടുകാരെല്ലാവരും തന്നെ അതു വന്നു കണ്ടിരുന്നു... അവര്‍ക്കു വേണ്ടത്‌ വേറെ പരീക്ഷണങ്ങളായിരുന്നു... ഇപ്പോള്‍ കാണിച്ചിരുന്നതെല്ലാം നേരത്തേ അവര്‍ കണ്ടിട്ടുള്ളതാണല്ലോ.... ആകെ ഒരു പ്രോഗ്രാമിനുമാത്രമുള്ളത്‌ പഠിച്ച ഞങ്ങള്‍ ഇവിടെ വേറെ എന്തവതരിപ്പിക്കാനാണ്‌... നിങ്ങളല്ലേ പറഞ്ഞത്‌ എന്തെങ്കിലും അവതരിപ്പിച്ചാല്‍ മതി എന്നൊക്കെ.. ഇങ്ങനെ സംഘാടകരുമായുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ ഒരു ശബ്ദം "ഠേ..." ഞങ്ങളൊന്നു ഞെട്ടി...കാണികളായിരുന്ന ഒരു മൂന്നുനാലു കുടിയന്മാര്‍ കര്‍ട്ടന്‍ വലിക്കുന്നവനെ അടിച്ച ശബ്ദമായിരുന്നു..എന്നിട്ടവനോടൊരൊ ചോദ്യം..."എവിടെടാ ലവന്മാര്‌..." ആ ചോദ്യത്തിന്റെ മാറ്റൊലി നിലയ്ക്കും മുന്‍പേ അനീഷ്‌ ഓടി...പുറകേ ഓരോരുത്തരായി ഞങ്ങളും....കയ്യാലകളേയും, വളര്‍ന്നു നില്‍ക്കുന്ന കപ്പകളേയും ഹര്‍ഡില്‍സുകളാക്കി ഞങ്ങള്‍ ഓടി....
***************************

അന്നത്തെ കമ്മറ്റിക്കാരില്‍ ആരെങ്കിലും ഈ ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ നിങ്ങളോടൊരു ചോദ്യം ഇതാണോ പറഞ്ഞത്‌ 'ബാക്കി പരിപാടി കഴിഞ്ഞ്‌ തരാമെന്ന്'?

പതിനഞ്ചു വര്‍ഷങ്ങള്‍ കൊഴിഞ്ഞു... ഇപ്പോള്‍ അ സ്ഥലം കറുത്തിട്ടാണോ? വെളുത്തിട്ടാണോ? ഞാന്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല...

Tuesday 22 May, 2007

തോമായുടെ വികൃതികള്‍ - രണ്ട്

ദിവസങ്ങള്‍ പലതു കഴിഞ്ഞു. പഴയ കാര്യങ്ങളൊന്നും ഞങ്ങളും തോമ്മായും മറന്നിട്ടില്ല. ഇടയ്ക്കിടയ്ക്ക് ചാണകത്തില്‍ വെച്ച് പടക്കം പൊട്ടിച്ച കഥ തോമായെ ചൊടിപ്പിക്കാന്‍ ഞങ്ങള്‍ പറഞ്ഞു നോക്കുമെങ്കിലും പാലം കുലുങ്ങിയാല്‍ കേളന്റെ അവസ്ഥ എന്താ.. ദാ അതു തന്നെ ഇവിടെയും...

അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ്സ് വന്നു. ഇത്തവണ തോമാ മനസ്സില്‍ വിചാരിച്ചിട്ടുണ്ടാവണം. എന്തെങ്കിലും പുതിയ പരിപാടികള്‍ ആവിഷ്കരിച്ചേ മതിയാകൂ.. പഴയ നാണക്കേട് ഒഴിവാക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ല... തോമായുടെ മണ്ടന്‍ ബുദ്ധിയില്‍ പല പല ആശയങ്ങളും ആയിരം വാട്ടിന്റെ ബള്‍ബ് മിന്നുന്നതുപോലെ മിന്നി മറഞ്ഞു. എങ്ങനേയും കഴിഞ്ഞ തവണ ചാണകത്തില്‍ പൂണ്ടുപോയ മാനം ഇപ്രാവശ്യം വീണ്ടെടുക്കണം.. ഒടുവില്‍ ഒരു കള്ളച്ചിരിയോടെ തോമ പറഞ്ഞു...

“ഇപ്രാവശ്യം നോക്കിക്കോ ഒരു സ്പെഷല്‍ ഇഫക്ട് ഉണ്ടാകും..ആരും എന്താണെന്നു മാത്രം ചോദിക്കരുത്”

അങ്ങനെ ഡിസംബര്‍ 24 രാത്രി ഞങ്ങള്‍ പടക്കം പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്... ക്രിസ്തുമസ്സായാല്‍ ഏറ്റവും കൂടുതല്‍ തോമയെ വെറുക്കുനത് അവന്റെ പീറ്ററായിരിക്കും... പീറ്ററിന്റെ കൂടിനടുത്താണ് കലാപരിപാടികളെല്ലാം അരങ്ങേറുന്നത്.. പതിവുപോലെ പല സ്റ്റൈലുകളിലുള്ള പടക്കം പൊട്ടിക്കല്‍ തോമ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു... ഞങ്ങളെല്ലാം ചെറിയ പടക്കങ്ങളെല്ലാം പെട്ടെന്നു തീരണേ എന്ന പ്രാര്‍ത്ഥനയോടെ തോമായുടെ മാസ്റ്റര്‍പീസിനായി അക്ഷമരായി കാത്തു നിന്നു...

ഒടുവില്‍ എല്ലാ പടക്കങ്ങളും തീര്‍ന്ന ശേഷം തോമാ അനൌണ്‍സ് ചെയ്തു.. “ഇതാ നിങ്ങളെല്ലാവരും കാത്തിരുന്ന പാരച്യൂട്ട് പടക്കം...“ ഇതും പറഞ്ഞ മറച്ചു വച്ചിരുന്ന മണ്ണു നിറച്ച ഒരു കോളാക്കുപ്പി എടുത്തു.. ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പേ അതില്‍ എലിവാണം ഉറപ്പിച്ച് തീയും കൊടുത്തിരുന്നു..

തീ കൊടുത്തിട്ട് തിരിഞ്ഞോടിയ തോമയ്ക്ക് കാണാന്‍ കഴിയുന്നതുനു മുന്‍പു തന്നെ എലിവാണം കുപ്പിക്കകത്തിരുന്ന് പൊട്ടി... കോളാക്കുപ്പി ചിതറിത്തെറിച്ചു... തീ കൊടുത്ത ദേഷ്യത്തിലാണോ എന്തോ കുപ്പിയുടെ മൂന്നു നാലു ചില്ലുകള്‍ തോമായുടെ പുറത്തു തറഞ്ഞു കയറി. ചോര പൊടിയുന്ന മുതുകുമായി ഞങ്ങളുടെ വീട്ടിലേക്കോടിക്കയറിയ തോമായെ എനിക്കെങ്ങനെ മറക്കാനാകും...

തോമായുടെ വികൃതികള്‍ - ഒന്ന്

മുണ്ടക്കയത്തു നിന്നും പതിനെട്ടു കിലോമീറ്റര്‍ അകലെ ഇടുക്കി ജില്ലയില്‍ അധികമാരും കേട്ടുകാണാന്‍ ഇടയില്ലാത്ത ചെന്നാപ്പാറ എന്ന ഗ്രാമം. ഗ്രാമം എന്നു പറയാന്‍ പറ്റില്ല, പക്ഷേ എന്തു വിളിക്കും ഞാനാ നാടിനെ? ഒന്നൂടെ പറഞ്ഞാല്‍ ട്രാവന്‍‌കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി എന്ന കമ്പനിയുടെ ഏഴായിരം ഏക്കര്‍ റബ്ബര്‍ തോട്ടത്തിലുള്ള ഒരു നാട്. എസ്റ്റേറ്റിലെ കുറച്ച് തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും താമസിക്കുന്ന അനേകം നാടുകളിലൊന്ന്.

അവിടെ ഞങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന വണ്ടിക്കുര്യന്‍ എന്ന് ആരും ഉറക്കെ വിളിക്കാത്ത കുര്യന്‍ ചേട്ടന്റെ മകനാണ് തോമ.. ആ നാട്ടിലെ എല്ലാവരുടേയും ഒരു പരീക്ഷണ വസ്തുവാണ് മണ്ടന്‍ തോമ എന്നു ഞങ്ങള്‍ വിളിക്കുന്ന പി.കെ.തോമസ്. എന്നേക്കാള്‍ രണ്ടു വയസ്സിനു മൂപ്പുണ്ട്. എന്തിനും ഏതിനും വീട്ടില്‍ സഹായ ഹസ്തവുമായി തോമയുണ്ട്. എന്തു കാണിച്ചാലും അത് മണ്ടത്തരങ്ങളിലേ അവസാനിക്കൂ, അതാണ് മണ്ടന്‍ തോമ എന്ന് പേരു വരാന്‍ കാരണം...

നാട്ടില്‍ ക്രിസ്തുമസ്സിന് ഏറ്റവും കൂടുതല്‍ ഗര്‍ഭം കലക്കികളും പടക്കങ്ങളും പൊട്ടിക്കുന്നത് എന്റെ വീട്ടിലാണ്. ക്രിസ്തുമസ്സ് വന്നാല്‍പ്പിന്നെ എനിക്ക് തോമയോട് അസൂയയാണ്. എനിക്ക് ചുവന്ന കടലാസൊട്ടിച്ച ബീഡിപ്പടക്കം മാത്രം തന്നിട്ട് എന്റെ പിതാശ്രീ വലിയ പടക്കങ്ങളെല്ലാം പൊട്ടിക്കാന്‍ തോമായ്ക്കു കൊടുക്കും. പിന്നീട് വലുതായപ്പോഴാണ് മനസ്സിലായത് ഞങ്ങളുടെ സുരക്ഷയെ മാനിച്ചാണ് പിതാശ്രീ പടക്കങ്ങളെല്ലാം തോമ്മായുടെ കൈയ്യില്‍ കൊടുത്തിരുന്നതെന്ന്. ആ പടക്കങ്ങളെല്ലാം കാണുമ്പോള്‍ തോമായുടെ അഹങ്കാരമൊന്നു കാണേണ്ടതാണ്. ഞങ്ങളോടു പറയും പിള്ളേരൊക്കെ അകത്തു പോ, ജനലില്‍ കൂടി നോക്കിക്കണ്ടാല്‍ മതി, പടക്കമൊക്കെ പൊട്ടിച്ചു കഴിയുമ്പോള്‍ കമ്പിത്തിരി കത്തിക്കാന്‍ വിളിക്കാം എന്നൊക്കെ..

ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തോമാ പടക്കങ്ങള്‍ പല രീതിയിലും, പല സ്റ്റൈലിലും പൊട്ടിക്കാറുണ്ട്. പടക്കം കത്തിച്ച് ആകാശത്തേയ്കെറിഞ്ഞും, കൈയ്യില്‍ പിടിച്ചും, പട്ടിക്കൂടിനു കീഴിലിട്ടും മറ്റും. പട്ടിക്കൂടിനു കീഴില്‍ക്കിടന്ന് പടക്കം പൊട്ടുമ്പോള്‍ പീറ്റര്‍ എന്ന തോമയുടെ സ്വന്തം പട്ടി തുടലുപൊട്ടിക്കാന്‍ പെടുന്ന പാടും, നിന്ന നില്‍പ്പില്‍ മൂത്രമൊഴിക്കുന്നതും കാണുമ്പോള്‍ തോമായ്ക്കു ലഹരിയാണ്.

അങ്ങനെ ഒരിക്കല്‍ ഒരു സ്തുമസ്സിന് ഞങ്ങളെയെല്ലാവരേയും വിളിച്ചു നിര്‍ത്തി തോമാ പ്രഖ്യാപിച്ചു.
“ഇന്ന് നിങ്ങളുടെ സ്വന്തം തോമാ പുതിയ രീതിയില്‍ പടക്കം പൊട്ടിക്കാന്‍ പോകുന്നു. എല്ലാവരും ജനാലയിലൂടെ മാത്രം നോക്കുക."

ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി നില്‍ക്കുമ്പോള്‍ തോമ പശുത്തൊഴുത്തിലേക്ക് പോയി വലിയൊരു സിമന്റ് ചട്ടിയില്‍ നിറയെ പച്ചച്ചാണകവുമായി തിരിച്ചു വന്നു. ആദ്യം ഗര്‍ഭം കലക്കി നിലത്തു വച്ചു.. അതിന്റെ തിരി വെളിയിലേക്കിട്ട് ചാണകം കൊണ്ട് മൂടി.. തിരി കത്തിച്ചിട്ടോടിയ തോമയുടെ മനസ്സില്‍ തോന്നിയ ഒരു ബുദ്ധി, അല്ലാ, അതിബുദ്ധി എന്നു തന്നെ പറയണം. പട്ടിക്കൂടിനടുത്തു കിടന്ന മണ്‍കുടം എടുത്ത് ചാണകം മൂടിയ ഗര്‍ഭം കലക്കിയുടെ മുകളില്‍ വെയ്ക്കാന്‍ അടുത്തു ചെന്നതും അതു പൊട്ടി...

ഒരു നിമിഷം ഞങ്ങള്‍ക്ക് തോമായേയും തോമായ്ക്ക് ഞങ്ങളേയും തിരിച്ചറിയാന്‍ പറ്റിയില്ല... മുഖം മുതല്‍ പാദം വരെ ചാണകം കൊണ്ടു മൂടിയ തോമയെ ഇന്നും ഒരു ക്രിസ്തുമസ്സിനു പോലും ഞാന്‍ ഓര്‍ക്കാതിരിക്കില്ല, കൂട്ടത്തില്‍ ഞാനറിയാതെ ഒരു ചിരിയും എന്റെ ചുണ്ടുകളിലേക്കോടിയെത്തും...

Friday 16 March, 2007

ഒരിക്കലും മരിക്കാത്ത ഭൂമി....

കിളിമകളെ കിളിമകളെ
കഥ പാടാന്‍ വരുമോ നീ
നിശയാം വസ്ത്രം ധരിച്ചു
നില്‍ക്കും ഭാരതാംബതന്‍ മടിത്തട്ടിതില്‍
ദേശാടനക്കിളികളേ പാടുവിന്‍ നിങ്ങളീ
ദേശത്തില്‍ അഭിമാന പാത്രങ്ങളാകുവിന്‍

സര്‍വ്വം സഹയാം ഭൂമീദേവീ
സര്‍വ്വവും വാണിടും നിന്നിലല്ലോ തായേ
അതിലൊരംശമാം ഭാരതാംബേ
നിന്‍ മണ്ണില്‍ത്തന്നെ പിറന്നു
വീണ ഞങ്ങളെത്രയോ ഭാഗ്യവാന്മാര്‍

അര്‍ഹതയില്ലായെങ്കിലും
മാപ്പിരക്കുന്നൂ തായേ നിന്നോടു
മനുഷ്യരാം ഞങ്ങളേവരും
മനുഷ്യാ നിനക്കൊരിക്കലും
മായ്‌ചു കളയാനാവുകില്ല
ഭൂമീദേവിയോടു ചെയ്ത
പാതകങ്ങളൊരിക്കലും..
കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ
പരാക്രമം കാട്ടുന്നു നിന്നോടു ഞങ്ങള്‍ - മനുഷ്യര്‍
ഒരിക്കലും മരിക്കാത്ത ഭൂമീ നിനക്കൊരു
ചരമഗീതമെഴുതി നിന്‍ മണ്ണില്‍
വലിയവനാകുന്നു മനുഷ്യന്‍

ഇനിയുമെനിക്കൊരു ജന്മ-
മുണ്ടാമെങ്കിലതു നിന്‍
മടിത്തട്ടിലായിരിക്കേണമെന്നു
മാത്രം ആഗ്രഹിക്കുന്നു ഞാന്‍....

(3.10.93-ല്‍ എഴുതിയതാണീ കവിത...ബലാരിഷ്ടതകള്‍ ഉണ്ടാകാം....)

എലിയും പൂച്ചയും...

കുമാരേട്ടന്‍ റേഷന്‍കട തുറന്നു. പതിവുപോലെ ചില അപശബ്‌ദങ്ങളുമായി ഒരുകൂട്ടം എലികള്‍ അതിലേയും ഇതിലേയും ഓടി....അതുകണ്ടപ്പോള്‍ അവറ്റകളെല്ലാം കൂടി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലേ കുമാരേട്ടനു തോന്നി. അവയുടെ ശബ്ദം ഈ ഭൂമുഖത്ത്‌ ഏറ്റവും വെറുക്കുന്നത്‌ ഒരുപക്ഷേ കുമാരേട്ടനാവാം.

ഇന്നെന്തായാലും പാക്കരന്റെ വീട്ടില്‍നിന്ന് ഒരു പൂച്ചയെ കൊണ്ടുവന്നിട്ടു തന്നെ കാര്യം മനസ്സിലോര്‍ത്തു. ഉടന്‍ തന്നെ കടപൂട്ടി പാക്കരന്റെ വീട്ടില്‍ ചെന്ന് വെളുപ്പും കറുപ്പും നിറമുള്ള ഒരു പൂച്ചക്കുട്ടിയെ കൊണ്ടു വരുമ്പോള്‍ കുമാരേട്ടന്‍ മനസ്സിലോര്‍ത്തു ഇനിയെങ്കിലും എനിക്കൊരു സ്വസ്ഥതയുണ്ടാകുമല്ലോ... എലികളോടുള്ള ദേഷ്യമാവാം വഴിമധ്യേ കാറിത്തുപ്പുകയും, പല്ലുകടിക്കുകയും, ഇടയ്ക്കിടയ്ക്‌ പൂച്ചയെ ഉമ്മവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുമാരേട്ടന്‍ കടയിലുള്ളപ്പോഴെല്ലാം ചിമ്മൂ... എന്ന ഒറ്റവിളിയില്‍ പൂച്ചക്കുട്ടി ഹാജര്‍...അങ്ങനെ അമിത സ്നേഹപരിലാളനയില്‍ ചിമ്മു കടയിലേ രാജ്ഞിയായി...

എലികളുടെ ശല്യം കുറഞ്ഞു തുടങ്ങി...ദിവസങ്ങള്‍ പലതു കടന്നുപോയി... ചിമ്മുവിനിത്തിരി ക്ഷീണമൊക്കെയായിത്തുടങ്ങി... കുമാരേട്ടനു കാര്യം മനസ്സിലായി. എലികളില്ലാത്ത ഒരു കടയെപ്പറ്റിയോര്‍ത്തപ്പോള്‍ മനസ്സ്‌ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടി...

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നു, ചിമ്മു ഒരമ്മയായി...

കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ അരിച്ചാക്കുകളുടെ പുറകിലായി ചിമ്മു കിടക്കുന്ന സ്ഥലത്തേക്കോടിച്ചെന്നു നോക്കിയ കുമാരേട്ടന്‍ കരയണോ ചിരിക്കണോ എന്നോര്‍ത്ത്‌ ഒരു നിമിഷം ശങ്കിച്ചു നിന്നു.......

ആ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക്‌ എലിയുടെ മുഖമായിരുന്നു....

Thursday 15 March, 2007

ദംശനം

തുളസ്സിക്കതിര്‍ ചൂടി തൂമന്ദഹാസവും
തൂമഞ്ഞിന്‍ വെണ്മയെഴുന്നൊരു ചേലയും
ശ്രീകോവില്‍ വാതില്ലക്കലെന്തേ നില്‍ക്കുന്നു
ശ്രീമാന്‍ കണ്ണുകള്‍ തുറക്കുന്നില്ലയോ
ഏകാകിയായി നില്‍ക്കുന്ന നിന്നില്‍
ഏകാഗ്രമായിരുന്നുവോ മാനസം
ശ്രീകോവില്‍ വലംവെച്ചഞ്ജലീ
ബദ്ധയായ് നില്‍ക്കുന്ന നിന്നുടെ മനസ്സിലെന്ത്
പൊയ്പ്പോയ നാളിലെ പൂക്കളങ്ങളോ
വന്നെത്തും നാളിലെ മഴവില്ലോ

ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന വേളയില്‍
ദംശനമേറ്റതുപോലൊരു പക്ഷി ചിലച്ചു
കളിയാക്കലല്ലിത്‌ കളിവാക്കല്ലിത്
എന്തോ കാര്യമായ് ചൊല്ലിയതത്രേ
ഒരു നിമിഷം മാത്രമുയര്‍ന്ന നിന്‍ കണ്‍കളില്‍
ഒരിത്തിരി വെട്ടം അരിച്ചിറങ്ങിയോ
ഒരു നിമിഷമെങ്കിലുമാ വെട്ടത്തു നിന്നു നീ
ഓടി മറഞ്ഞതെന്തേ...

വീണ്ടുമാ പക്ഷി ചിലച്ചതെന്തിനോ
വികൃതിപ്പയ്യന്റെ കൈയ്യില്‍‍നിന്നും
പാഞ്ഞൊരാ കല്ലതിന്‍ ജീവനെടുത്തു
വെറുതേ കരയുവതെന്തേ നീ??
വേറൊരു പക്ഷി നാളെയും വരും
തൊഴുതുമടങ്ങുമ്പോള്‍ ചിലയ്ക്കുവാനായ്...